2011 ജൂലൈ 9, ശനിയാഴ്‌ച

എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍.


ജൂലൈ 5. രാത്രി 12.30 ഞാന്‍ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു.
പെട്ടെന്ന് ഫോണ്‍ ശബ്ദം, കൂട്ടുകാരനാണ്.
എനിക്കറിയാം. കാരണം മറ്റൊന്നുമല്ല. പതിവ് പോലെ അവന്‍ പുതിയൊരു പുസ്തകം വായിച്ചു. അതിന്റെ വിശേഷങ്ങള്‍ പറയണം.
പക്ഷെ ഇത്തവണ അതല്ല, അവന്‍ പറഞ്ഞു, "അളിയാ ഇന്നെന്റെ ജന്മദിനമാണ്."
"ഹെന്ത്?" എനിക്കല്‍ഭുതം. ഒരു നിര്‍വികാരതയോടെ ഞാന്‍ many many .. പറഞ്ഞു. പക്ഷെ, എനിക്കൊരു സംശയവും അത്ഭുതവും ബാക്കി.
ലോകത്തില്‍ ആദ്യമായിട്ടാ ഒരാള്‍ ഇങ്ങോട്ട് വിളിച്ചു തന്റെ ജന്മദിനം പറയുന്നത്.
ഞാന്‍ ചോദിച്ചു "അളിയാ ഇത് ഞാന്‍ കണ്ടറിഞ്ഞു അങ്ങോട്ട്‌ വിളിച്ചു ആശംസിക്കെണ്ടതല്ലേ?..
ഒരു ദീര്‍ഘ നിശ്വാസത്തോടെ അവന്‍ കാര്യം പറഞ്ഞു തുടങ്ങി. "കാര്യം അതല്ല. ഞാന്‍ ഒരു കഥ വായിച്ചു."
ഒരു കൊച്ചു ചെറുകഥയാണ്. ബഷീറിന്റെ "ജന്മദിനം"
ഒയ്യോ..! ഞാന്‍ നിലവിളിച്ചു. "നീ അതിപ്പോഴാണോ വായിക്കുന്നത്?"
"പോന്നു സുഹുര്ത്തെ, മലയാളത്തിലെ ഒരു ക്ലാസ്സിക്‌ എന്ന് വിശേഷിപ്പിക്കാവുന്ന ചെറുകഥ നീ ഇപ്പോഴാണോ വായികുന്നത്?" "നീ ലോക സാഹിത്യം വായിക്കുന്നത് നിര്‍ത്തിക്കോ", ഞാന്‍ പറഞ്ഞു.
അപ്പുറത്ത് നിന്നും ഗദ്ഗദം.
"എടാ.." വികാര നിര്‍ഭരമായ വിളി.
"എന്റെ ഇപ്പോഴത്തെ അവസ്ഥയും ഇത് തന്നെ."
"എന്ത്?, ജന്മദിനത്തിലെയോ?"
"ഹതെ, റസിഷന്‍ കാരണം ജോലി പോയി ഒരാഴ്ചയായി ഇവിടെ റൂമില്‍ ഇരിക്കുകയാ ഞാന്‍".
"എന്റെ ചങ്ങായി.." ഞാന്‍ വിളിച്ചു പോയി.

വൈകിയാണെങ്കില്‍ പോലും ഞാനും കുറച്ചു കാലം മുന്‍പാണ് ജന്മദിനം വായിച്ചത്. ഇപ്പോഴും ഞാന്‍ വീണ്ടും വീണ്ടും വായിക്കുന്ന ഒരു ചെറുകഥയാണിത്‌.
ഞാന്‍ കൂട്ടുകാരന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കി. ഒരു വര്‍ഷത്തിലെ ഏറ്റവും സന്തോഷപൂര്‍ണമാവേണ്ട ഒരു ദിവസം, ഒരു കറുത്ത അദ്ധ്യായം പോലെ കഴിഞ്ഞു പോവുമ്പോള്‍. തീര്‍ച്ചയായും അങ്ങനെ ഒരു അവസ്ഥയില്‍ മാത്രമേ കഥ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. ഞാന്‍ കരുതി. ജന്മദിനത്തിന്റെ പ്രത്യേകത അതിലെ കറുത്ത ഹാസ്യം മാത്രമല്ല. അത്ന്താനെന്നു നിര്‍വചിക്കാനും കഴിയില്ലെന്നറിയാം. ഒന്നേയുള്ളൂ, ബഷീര്‍ എന്ന അതുല്യ പ്രതിഭയുടെ കരവിരുത്.
ഞാന്‍
എന്റെ പ്രിയപ്പെട്ട എഴുതുകാരനെക്കുരിച്ചു പറയാന്‍ വേണ്ടിത്തന്നെയാണ് ഈ ഒരു സംഭവം ഓര്‍മിച്ചത്‌. ഓരോ മലയാള ഹൃദയവും ഇന്നും നെഞ്ചിലേറ്റുന്ന ആ മഹാനായ കലാകാരനെക്കുറിച്ചു ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ലെങ്കില്‍ പോലും. വളര്‍ന്നു
കാടായ ഒറ്റ മരം.. എം.എന്‍ വിജയന്‍ ബഷീറിന്റെ സമ്പൂര്ണ കൃതികളുടെ അവതാരികയില്‍ അദ്ധേഹത്തെ വിശേഷിപ്പിച്ചതിങ്ങനെയാണ്. യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് അദ്ദേഹം. ഒരു നിമിഷത്തെ ഒരു കലയാക്കി മാറ്റുന്ന അത്ഭുത പ്രതിഭയായിരുന്നു ബഷീര്‍. അദ്ദേഹം ഒരു വിപ്ലവകാരിയും ഒരു കടുത്ത കാമുകനും കൂടിയായിരുന്നു. പ്രേമലേഖനം എന്ന്‍ പേരില്‍ മനോഹരമായ പ്രണയ ചിന്തകള്‍ വരച്ചു നമ്മെ പുളകം കൊള്ളിച്ച അദ്ദേഹം തന്നെയാണ് ശബ്ദങ്ങള്‍ എഴുതിയത് എന്ന സത്യം അത്ഭുതപ്പെടുത്തുന്നതാണ്. നിമിഷങ്ങളെ അക്ഷരങ്ങളാക്കി മാറ്റി അദ്ദേഹം ജനങ്ങളുടെ മനസ്സിലേക്ക് സ്വയം പരന്നൊഴുകി.


ബാല്യത്തില്‍ വായിച്ച കൃതികളും മുതിര്‍ന്നപ്പോള്‍ വായിച്ച കൃതികളും, വ്യത്യസ്ത ആസ്വാദന തലങ്ങളില്‍ പെട്ടതായിരുന്നു. പക്ഷെ ചില പ്രയോഗങ്ങളും സംഭാഷണ ശകലങ്ങളും സമയ ബന്ധിരമല്ലാതെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. ഉമ്മയുടെ കാലില്‍ കടിച്ച അട്ടയെ നോക്കി "ഇതിനും കാണും ഒരു ഉമ്മയും ബാപ്പയും", "ഹെ, അജ സുന്ദരി, പുതപ്പു മാത്രം തിന്നരുതു, അതിന്റെ കോപ്പി വേറെ ഇല്ല" തുടങ്ങിയ നര്‍മ്മ ശകലങ്ങള്‍ ഇതിനു ഉദാഹരണങ്ങളാണ്. അതെ സമയം "ഇന്നലെ രാത്രി ഞങ്ങള്‍ ഒരുമിച്ചു ഒരു പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചു. രാവിലെ നോക്കിയപ്പോള്‍ അവശേഷിച്ചത് ചോരയായിരുന്നു" തുടങ്ങിയ പ്രസ്താവനകളുടെ ആഴം മനസ്സിലാക്കാന്‍ പോലും കുറെ വളരാനുണ്ട്. ഞാന്‍ ഞാന്‍ തന്നെയാണ് എന്നദ്ദേഹം തന്റെ ഓരോ കൃതികളിലും മനസ്സിലാക്കിക്കൊടുത്തു. അദ്ദേഹം തന്റെ മനസ്സിലുള്ളത് കടലാസിലേക്ക് അതെ പടി പകര്‍ത്തുകയായിരുന്നു. തന്റെ മനസ്സില്‍ എന്തു തോന്നുന്നുവോ അത് എഴുതും. വായനക്കാര്‍ ഇഷ്ടപ്പെട്ടതും അത് തന്നെ. ഒരു സംസ്കൃത ശ്ലോകം എഴുതിയതിനു ശേഷം അവസാനത്തെ 'അ' - ക്ക് ശേഷം രണ്ടു പൂജ്യം ഉണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്ന ഒരു ഘട്ടം എവിടെയോ വായിച്ചിട്ടുണ്ട്. അതിലെ ലാളിത്യവും സത്യസന്ധതയും തന്നെ ധാരാളം, അദ്ധേഹത്തെ മനസ്സിലാക്കാന്‍.

മറ്റൊരു എഴുത്തുകാരനെക്കാളും ബഷീറിനെ ജനങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നു. കാരണം അദ്ദേഹം ഒരു കലാകാരനെക്കാളുപരി ഒരു മനുഷ്യ സ്നേഹിയും സുഹൃത്തും ഒക്കെയായിരുന്നു. ബഷീറിന്റെ ചരമ വാര്‍ത്ത കേള്‍ക്കാനിടയായ പ്രഭാതത്തില്‍ തന്റെയും ഭാര്യയുടെയും അനുഭവങ്ങള്‍ പെരുമ്പടവം തന്റെ ഒരു ലേഖനത്തില്‍ വിവരിച്ചത് വായിച്ചാല്‍ മനസ്സിലാകും മറ്റു കലാകാരന്മാരും സുഹൃത്തുക്കളും ഈ മനുഷ്യനോടു കാണിക്കുന്ന സ്നേഹത്തിന്റെയും ആദരവിന്റെയും അളവ്. കാല്‍പനിക ലോകത്ത് ജീവിക്കുന്നവരുടെ മാനസിക മതിഭ്രമങ്ങള്‍ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. എണ്ണമറ്റ സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബഷീറിനെ സ്മരിക്കുന്ന സദസ്സുകളിലൊക്കെ എത്തിച്ചേരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കാരശ്ശേരി, അഴീക്കോട് തുടങ്ങിയ അദ്ധേഹത്തിന്റെ സുഹൃത്തുക്കളുടെ പ്രഭാഷണം കേള്‍ക്കാന്‍ വേണ്ടി. ബഷീറിന്റെ ശൈലി പിന്തുടരാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കില്‍ പോലും ഈ അനുകരണം അസാധ്യമായിതന്നെ ഇപ്പോഴും നില്‍ക്കുന്നു. 'പാത്തുമ്മ' യില്‍ നിന്നും ശബ്ദങ്ങളിലെക്കുള്ള വൈവിധ്യം തന്നെ ഞാന്‍ മുന്പ് പറഞ്ഞ പോലെ അത്ഭുതപ്പെടുത്തുന്നതാണ്.

പ്രതീക്ഷകളില്ലാത്ത സ്വന്തം ജീവിതത്തിനോട് കാണിച്ച ഒരു പ്രതിഷേധമായിരുന്നോ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബഷീര്‍ പുറം ലോകത്തെ ഒരു ജയില്‍ ആയി സങ്കല്‍പ്പിച്ചത്‌?. എന്തായാലും, ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം സംഭവിച്ചവര്‍, ഏകാന്തത അനുഭവിക്കുന്നവര്‍ എല്ലാം മതിലുകളെ വാരിപ്പുണര്‍ന്നു. അവര്‍ മതിലുകള്‍ക്കുള്ളില്‍ ജീവിക്കാന്‍ ശ്രമിച്ചു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ്സിനെ ഏറ്റവും ആഴത്തില്‍ സ്പര്‍ശിച്ച ഒരു നോവല്‍ ബാല്യകാലസഖിയാണ്. കുറെ കാലം എന്റെ മനസ്സിനെ അലട്ടുന്ന ഒരു മുറിവായി മാറിയിരുന്നു ആ അപൂര്‍വ പ്രണയ കാവ്യം. സുന്നത് ചെയ്യുന്ന അനുഭവം "തുടകള്‍ ചേരുന്ന ഇടത്ത് ഉണങ്ങിയ പാള മുറിക്കുന്ന പോലെ ഒരു വേദന" എന്ന പ്രയോഗത്തില്‍ വര്‍ണ്ണിച്ചത് അത് അനുഭവിച്ചര്‍ക്ക് ഒരു നൊമ്പരം പോലെയാണ്. ബാല്യകാലസഖി പക്ഷെ ഒരിക്കല്‍ക്കൂടി വായിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.

പന്ത്രണ്ടാമത്തെ വയസ്സില്‍ വീട് വിട്ടു ഓടിപ്പോയി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. ഒരു പാട് കാലം അലഞ്ഞു നടന്നു. ഒരു പാട് ജോലികള്‍ ചെയ്തു. സൂഫിയായി, സന്യാസിയായി. ഒരു കാര്യം സത്യമാണ്. ഒരിക്കല്‍ ഈ മനുഷ്യനെ കുറിച്ച് അറിഞ്ഞു കഴിഞ്ഞാല്‍ ഒരു പാട് ആഴത്തില്‍ പഠിക്കാന്‍ തോന്നും ആ ജീവിതം. ആയുഷ്കാലം മുഴുവനും ഒരു അത്ഭുത കഥ പോലെ തീര്‍ത്ത അദ്ധേഹത്തിന്റെ ജീവിതം അസൂയാവഹമായ ഒരു വിജയമായിരുന്നു. മലയാളിയുടെ മനസ്സില്‍ ഒരു ആരാധന മൂര്‍ത്തിയായി എന്നും അദ്ദേഹം ഉണ്ടാവും.

2 അഭിപ്രായങ്ങൾ:

  1. എഴുത്ത് തുടങ്ങാന്‍ അല്പം വൈകിപ്പോയോ എന്നൊരു സംശയം...ബഷീര്‍ എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനാണ്‌...വിഷയം വളരെ നന്നായി, മിതമായ ഭാഷയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. thanks meenukkutty. njan 'minnaminungi'nte oru aradhakanaanu..valare nannai ezhuthaarundu ketto..

    മറുപടിഇല്ലാതാക്കൂ